തിരുവനന്തപുരം: സംസ്ഥാനത്ത് ഗാർഹിക എൽപിജി, പെട്രോൾ, ഡീസൽ വിതരണത്തിൽ യാതൊരു പ്രതിസന്ധിയുമില്ലെന്ന് സിവിൽ സപ്ലൈസ് കമ്മീഷണർ അറിയിച്ചു. കൊമേഴ്സ്യൽ എൽപിജി വിതരണവുമായി ബന്ധപ്പെട്ട ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്നതല്ലാതെ എൽപിജി വിതരണത്തിൽ തടസമില്ല.
സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ സെമിഎസൻഷൽ വിഭാഗത്തിലെ ഫാർമസ്യൂട്ടിക്കൽ, റെയിൽവേ കേറ്ററിംഗ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് അവരുടെ ആവശ്യകതയുടെ 100 ശതമാനം ആയി എൽപിജി വിതരണം വർധിപ്പിച്ചും, ഹോട്ടൽ, റസ്റ്റോറന്റ്, ഇൻഡസ്ട്രിയൽ ബേസ്ഡ് സർവീസുകളിൽ ഉൾപ്പെടുന്ന സ്ഥാപനങ്ങൾക്ക് അവരുടെ ആകെ ആവശ്യകതയുടെ 62 ശതമാനം എൽപിജി വിതരണം നടത്തുവാനും നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും കമ്മീഷണർ വ്യക്തമാക്കി.
പൊതുജനങ്ങൾക്കുള്ള പരാതികൾ അറിയിക്കുന്നതിന് എല്ലാ താലൂക്കിലും എൽപിജി കണ്ട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. അതാത് താലൂക്ക് പരിധിയിൽ വരുന്ന പരാതികൾ ബന്ധപ്പെട്ട താലൂക്ക് കണ്ട്രോൾ റൂമുകളിൽ അറിയിക്കണം. അതാത് ജില്ലാ കേന്ദ്രങ്ങളിലും എൽപിജി കണ്ട്രോൾ റൂം പ്രവർത്തിച്ചു വരികയാണ്.
താലൂക്ക് കണ്ട്രോൾ റൂമിൽ അറിയിച്ചിട്ട് നടപടി തൃപ്തികരമല്ല എങ്കിൽ ബന്ധപ്പെട്ട ജില്ലാ കണ്ട്രോൾ റൂമുകളിൽ പരാതി നൽകാം. സിറ്റി ഗ്യാസ്, പെട്രോൾ, ഡീസൽ എന്നിവയുടെ വിതരണം നിരീക്ഷിക്കുന്നതിനായി സെക്രട്ടേറിയറ്റിൽഎൽപിജി വാർ റും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സിറ്റി ഗ്യാസ്, പെട്രോൾ, ഡീസൽ എന്നിവയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള പരാതികളും നിർദ്ദേശങ്ങളും 1800 425 0290 എന്ന ടോൾ ഫ്രീ നന്പരിൽ അറിയിക്കാം.